ലയനം – അവസാനഭാഗം (12), എഴുത്ത്: അഞ്ജു തങ്കച്ചൻ

ഭയം അവളിൽ വല്ലാതെ പിടിമുറിക്കിയിരുന്നു.

അയാൾ അവളുടെ ചുമലിൽ കൈ വച്ചു.

ഇത്രേം നല്ലൊരു പെങ്കൊച്ചിനെ എനിക്കിതു വരെ കിട്ടിയിട്ടില്ല. നീ കൊള്ളാം
പ. ഴുത്തു തു. ടുത്ത ചുവന്ന ചാ. മ്പങ്ങ ഓർമ്മ വരുവാ നിന്നെ കാണുമ്പോൾ.
അയാൾ അവളുടെ ചെവിക്കരികിൽ പറഞ്ഞു.

ഒറ്റനിമിഷം. അവൾ അയാളുടെ കൈ തട്ടി എറിഞ്ഞു. പിന്നെ ബാഗും കയ്യിലിരുന്ന് കുടയും നിലത്തേക്ക് എറിഞ്ഞിട്ട് പിന്നിലേക്ക് തിരിഞ്ഞോടി

അയാൾ അവളുടെ പിന്നാലെ കുതിച്ചവളെ പിടിച്ചു. അവളെ പിന്നിൽ നിന്നും അമർത്തി തന്റെ ദേഹത്തോട് ചേർത്ത് നിർത്തി.

ഓടണ്ട… എത്ര ഓടിയാലും ഞാൻ പിന്നാലെ തന്നെ കാണും…

വിട്…. അവൾ കുതറി…

അയാൾ ഒന്നുകൂടെ അവളെ അമർത്തി പിടിച്ചു.

ഇര മുന്നിൽ വന്നു നിന്നു തന്നാൽ അതിലൊരു ത്രിൽ ഉണ്ടാവില്ല, എന്നാൽ വേട്ടയാടിപിടിച്ചു ഭക്ഷിക്കുമ്പോഴാണ് അതിന് അതിന്റേതായ ഒരു രസം.
അയാൾ അവളുടെ മുഖത്തേക്ക് ചുണ്ടു. കൾ അമ. ർത്തി.

മീനാക്ഷിയുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.

ഇയാളുടെ കൈകളിൽ നിന്നും തനിക്ക് രക്ഷപെടാൻ ആവില്ല.

കനത്ത മഴനൂലുകൾ അവളുടെ മിഴിനീരിനെ ഒഴുക്കി കളഞ്ഞു…

ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ച് ദേവകി മീനാക്ഷിയെ തിരക്കി വരുകയായിരുന്നു അവർക്കറിയാം, ഈ കനത്ത മഴയിൽ അവൾ വല്ലാതെ ഭയക്കും എന്ന്.

വേഗം വാ മോനെ…ദേവകി ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ച് ധൃതിയിൽ നടന്നു.
അവരും ആകെ നനഞ്ഞു കുളിച്ചിരുന്നു.

ഉണ്ണിക്കുട്ടൻ പിന്നിലേക്ക് കൈ വലിച്ചു കൊണ്ടിരുന്നു..അവന് തോന്നുമ്പോഴല്ലാതെ മറ്റാരെങ്കിലും നിർബന്ധിച്ചാൽ അവന് നടക്കാനൊക്കെ വലിയ മടിയാണ്. അപ്പോഴൊക്കെ വല്ലാത്ത വാശി കാണിക്കും അവൻ.

മോനെ നീ ഇങ്ങനെ തുടങ്ങല്ലേ ചേച്ചിക്ക് മഴ പേടിയാണ്, നീ വാ മോനെ നമുക്ക് പോകാം.ദേവകി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.

ഒരു പതിനഞ്ചു വയസ്സുകാരനെ പിടിച്ചു വലിച്ചുകൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ചും ദേവകിയെപ്പോലെ അത്ര ആരോഗ്യമൊന്നുമില്ലാത്ത ഒരാൾക്ക്…

ദേവകി ഉണ്ണിക്കുട്ടനെയും കൊണ്ട് നടക്കുമ്പോൾ ,നിലത്തായി മീനാക്ഷിയുടെ ബാഗും കുടയും കിടക്കുന്നതു കണ്ടു.

ദേവകി ഉണ്ണിക്കുട്ടന്റെ കൈയിലെ പിടുത്തം വിട്ടു.

അയ്യോ… എന്റെ മോളെവിടെ…

ദേവകി മുന്നിലേക്ക്‌ ഓടി… കുറച്ച് മുൻപിലായി മഴയിൽ കുതിർന്നു കിടക്കുന്നതവളുടെ ചുരിദാറിന്റെ ഷോൾ ആണെന്ന് ദേവകിക്ക് മനസ്സിലായി..

ദേവകി ചുറ്റിലും നോക്കി…എങ്ങും കനത്ത മഴനൂലുകൾ

ദേവകി മുന്നിലേക്ക്‌ ഓടി…

മോളെ… ദേവകിയുടെ നിലവിളി മഴയുടെ ശബ്ദത്തിൽ മുങ്ങിപ്പോയി..

വഴിയുടെ ഇടത് വശത്തെ  കാപ്പിച്ചെടി കൾക്ക് അപ്പുറത്ത് നിന്നും അമർത്തിയ ഒരു നിലവിളി കേൾക്കുന്നില്ലേ…

ദേവകി അങ്ങോട്ട് ഓടി..

തന്റെ മകളെ ആ. ക്രമിക്കാൻ ശ്രമിക്കുകയാണ് ഉടുമ്പ് മത്തായി

വിടെടാ… ദേവകി അയാളെ ഉന്തി മാറ്റാൻ ശ്രമിച്ചു.

അയാൾ ഒരു കൈകൊണ്ട് ദേവകിയെ തള്ളി എറിഞ്ഞു.

ദേവകി പിന്നിലേക്ക് തെറിച്ചു വീണു.

അയ്യോ… അമ്മേ….മീനാക്ഷി അയാളെ തള്ളിമാറ്റാൻ ശ്രമിച്ചു.

അപ്പോഴാണ് രൂപേഷിന്റെ വണ്ടി അതുവഴി കടന്നു വന്നത്.

ശ്രീജിത്ത്‌ മഴക്കാലം ആസ്വദിക്കണം എന്നും പറഞ്ഞ് ബസ്സിന് എത്തിയിട്ടുണ്ടെന്ന് പറഞ്ഞു വിളിച്ചിരുന്നു.

ഹൈറേഞ്ചിലേക്കുള്ള ഡ്രൈവിംഗ് വേണ്ടെന്ന് ശേഖരനും ഭാനുമതിയും പറഞ്ഞതോടെ ശ്രീജിത്തിന് അതനുസരിക്കേണ്ടി വന്നു. ഒരിക്കൽ  മകന് പറ്റിയ അപകടം അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നതിനാൽ, ശ്രീജിത്തിനും ഡ്രൈവ് ചെയ്യാൻ തോന്നിയില്ല

പിന്നെ ബസ് കയറി പോന്നു.

ശരിക്കും പറഞ്ഞാൽ സ്വയം ഡ്രൈവ് ചെയ്ത് പോരുമ്പോഴല്ല യാത്രയുടെ ഭംഗി അറിയണമെങ്കിൽ  മറ്റാരെങ്കിലും ഡ്രൈവ് ചെയ്യണം. നമ്മളിങ്ങനെ വെറുതെ പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ തുറന്നിരിക്കണം.

പ്രത്യേകിച്ചും മഴക്കാലത്തിന് ഭംഗി ഏറെയാണ്.അതുകൊണ്ട് രണ്ട് ദിവസം രൂപേഷിനൊപ്പം നിൽക്കണം എന്ന് തോന്നി.

ടൗണിൽ എത്തിയിട്ട് രൂപേഷിനെ വിളിച്ചപ്പോൾ, രൂപേഷിന് വലിയ സന്തോഷമായിരുന്നു.

അച്ഛനും അമ്മയും നഷ്ടമായ രൂപേഷിന് ഈ ഭൂമിയിൽ അവന്റെതെന്ന് പറയാൻ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഉള്ളത് ശ്രീജിത്താണ്.

മറ്റ് സൗഹൃദങ്ങളും പരിചയക്കാരും ഒക്കെ ചുറ്റിലും ഉണ്ടെങ്കിലും,അയാൾക്ക് ശ്രീജിത്ത്‌ വളരെ സ്പെഷ്യലാണ്.

ടൗണിൽ ചെന്ന് ശ്രീജിത്തിനെയും കുട്ടി തിരികെ വരുമ്പോഴാണ്, വഴിയിൽ പെരുമഴയത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ഉണ്ണിക്കുട്ടനെ അവർ കണ്ടത്.

രൂപേഷ് വണ്ടി നിർത്തി.

ശ്രീജിത്ത് വണ്ടിയിൽ നിന്നിറങ്ങി അവന്റെ അരികിലേക്ക് ചെന്നു.

എന്താ ഉണ്ണിക്കുട്ടാ… ഇങ്ങനെ മഴയത്തു നിൽക്കുന്നത്. ഇങ്ങ് വാ… അയാൾ അവന്റെ കൈകളിൽ പിടിച്ചു.

അവൻ റോഡിന് മുന്നിലേക്ക് വിരൽ ചൂണ്ടി.

രൂപേഷും വണ്ടിയിൽ നിന്ന് ഇറങ്ങി.

എന്താടാ…

എന്താണെന്നറിയില്ല, ഇവൻ മുന്നിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്..ശ്രീജിത്ത്‌ സംശയത്തോടെ ചുറ്റിലും നോക്കി.

എന്താടാ… രൂപേഷ് ഉണ്ണികുട്ടനോട് ചോദിച്ചു. അവൻ വീണ്ടും മുന്നിലേക്ക് വിരലുകൾ നീട്ടി..

രൂപേഷും, ശ്രീജിത്തും മുന്നിലേക്ക്‌ കുറച്ച് പോയി നോക്കി..

പെട്ടന്ന്  ഇടതു വശത്ത് നിന്നും നിലവിളി കേട്ടു .

അവർ അങ്ങോട്ട് കുതിച്ചു.

ദേവകി നിലത്തു വീണു കിടക്കുകയാണ്.

സർവ്വശക്തിയും എടുത്തു മത്തായിയോട് പ്രതിരോധിച്ചു നിൽക്കാൻ ശ്രമിക്കുന്ന മീനാക്ഷി….

ശ്രീജിത്ത്‌ ഒറ്റക്കുതിപ്പിന് അയാളെ ചവിട്ടി താഴെയിട്ടു.

രൂപേഷും ശ്രീജിത്തും ചേർന്ന് അയാളെ ഇഞ്ചപ്പരുവമാക്കി…

മത്തായി എഴുന്നേൽക്കാനാവാതെ മണ്ണിൽ കുഴഞ്ഞു കിടന്നു.

ഇനി ഇവൻ രണ്ട് കാലിൽ നിവർന്നു നിൽക്കണമെങ്കിൽ, കുറഞ്ഞതൊരു ആറു മാസമെങ്കിലും  പിടിക്കും. രൂപേഷ് മത്തായിക്കിട്ട് ഒരു ചവിട്ട് കൂടെ കൊടുത്തു..

ശ്രീജിത്ത്‌ ദേവകിയെ പിടിച്ച് എഴുന്നേൽപ്പിച്ചു.

എന്റെ മോള്….

ഇല്ല…  അവൾക്കൊന്നും പറ്റിയിട്ടില്ല.ഞങ്ങൾ വന്നില്ലേ…. ഇനി പേടിക്കേണ്ട.

ചിറകുകൾ മുളയ്ക്കാൻ തുടങ്ങിയ, മഴ നനഞ്ഞ കോഴിക്കുഞ്ഞിനെ പോലെ നിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ശ്രീജിത്തിന് സഹിക്കാൻ കഴിഞ്ഞില്ല.

മീനാക്ഷി മിഴികൾ ഉയർത്തി അവരെ നോക്കി.

അത്രനേരം സംഹാരതാണ്ഡവമാടിയ മഴയുടെ ശക്തി പതിയെ കുറഞ്ഞിരുന്നു

മീനാക്ഷി.. രൂപേഷിന്റെ നേർക്ക് നോക്കി. പിന്നെ ഒറ്റക്കുതിപ്പിന് അയാളുടെ മാറിൽ ചേർന്ന് നിന്ന് പൊട്ടിക്കരഞ്ഞു.

രൂപേഷ് പകച്ചു പോയി…

വെട്ടി വിറക്കുന്ന അവളുടെ ഉടലും, പരിസരം മറന്നുറക്കെ കരയുന്ന  ആ ദയനീയതയും അയാളിൽ നോവ് പടർത്തി.

അയാൾ നിസ്സഹായനായി ശ്രീജിത്തിനെ നോക്കി.

ശ്രീജിത്ത് അവളെ നോക്കിനിൽക്കുകയായിരുന്നു.

അവൾ അയാളുടെ നെഞ്ചിൽ രക്ഷതേടുകയാണ്,  ഏറ്റവും ആഴത്തിൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയിൽ  മാത്രമേ ഒരാൾ തന്റെ നോവുകളെ തുറന്നു വയ്ക്കൂ…

മോളെ…. പേടിക്കണ്ട. ദേവകി അവളെ തഴുകി..

പെട്ടന്ന് അവൾ അയാളിൽ നിന്നും അടർന്നു മാറി.

പെട്ടെന്നുണ്ടായ തോന്നലിൽ അവൾ സ്വയം അറിയാതെ ചെയ്തു പോയതായിരുന്നു അത്.

വാ… മോളെ പോകാം. ദേവകി പറഞ്ഞു.

മീനാക്ഷി തലകുനിച്ചു നടന്നു. ദേവകി അവളെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു
വഴിയിൽ നിൽക്കുന്ന ഉണ്ണിക്കുട്ടനെയും മറുകൈ കൊണ്ട് പിടിച്ച് ദേവകി മുന്നോട്ട് നടന്നു..

രൂപേഷും ശ്രീജിത്തും വണ്ടിയിൽ കയറി

പോർച്ചിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും ശ്രീജിത്ത് മൗനമായിരുന്നു.

എടാ… ഞാൻ… രൂപേഷ്  അവന്റെ തോളിൽ പിടിച്ചു.

എടാ നീ പോയി  സുഭദ്രാമയോട് ഒരു കാപ്പി ഉണ്ടാക്കാൻ പറ. കാപ്പി തിളപ്പിക്കുമ്പോൾ രണ്ട് ഏലക്ക കൂടി ഇടണം എന്ന് പറ കേട്ടോ ശ്രീജിത്ത് വിഷയം മാറ്റി.

എടാ… ശ്രീ…

നീ ചെല്ലടാ…

ശ്രീജിത്ത്  രൂപേഷിന്റെ മുറിയിലേക്ക് പോയി.

**************

പിറ്റേന്ന് ശ്രീജിത്തിനെ അഭിമുഖീകരിക്കാൻ രൂപേഷിന് വലിയ വിഷമം തോന്നി.
രൂപേഷ് സിറ്റൗട്ടിൽ ഇരിക്കുകയാണ്.

ശ്രീജിത്ത്   തണുപ്പിൽ നിന്നും രക്ഷ നേടാനായി കോട്ടും,തൊപ്പിയും ധരിച്ച് അങ്ങോട്ട് വന്നു.

അയാൾ രൂപേഷിന്റെ അരികിൽ ഇരുന്നു.

മുറ്റത്ത് കോട പരന്നിട്ടുണ്ട്. പാൽക്കടൽ മുറ്റത്തൂടെ ഒഴുകുകയാണെന്ന് തോന്നും.

എടാ… രൂപേഷിന്റെ തോളിൽ ശ്രീജിത്ത് കയ്യിട്ടു ചേർത്തുപിടിച്ചു..

ആ കുട്ടിക്ക് നിന്നെ വലിയ ഇഷ്ടമാണെന്ന് തോന്നുന്നു.

ഉം….

നിന്നോട് അവൾ പറഞ്ഞിരുന്നോ?

നീയുമായുള്ള വിവാഹത്തിന് ഞാൻ അവളെ ഒരു ദിവസം നിർബന്ധിച്ചിരുന്നു.
അന്നാണ് അവൾ പറഞ്ഞത് എന്നോട് ആ കുട്ടിക്ക് സ്നേഹമാണെന്ന്…

സത്യമായുംഎനിക്ക് അങ്ങനെ ഒരു സ്നേഹം ആ കുട്ടിയോട് അതുവരേക്കും തോന്നിയിട്ട് പോലും ഉണ്ടായിരുന്നില്ല.

ഇപ്പോഴോ…? ശ്രീജിത്ത് ചോദിച്ചു

എനിക്കറിയില്ലെടാ…

എടാ… നമ്മൾ ആണുങ്ങളെ പോലെ അല്ല ഒരു സ്ത്രീയുടെ മനസ്സ്. നമുക്ക് പിടുത്തം കിട്ടില്ല അവരെ. ഞാൻ മനസ്സിലാക്കിയിടത്തോളം ആ കുട്ടി നിന്നോട് ഒരിക്കലും ഇഷ്ട്ടം തുറന്നു പറയുക പോലുമില്ലായിരുന്നു. നീ മാറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ശ്രമിച്ചാൽ പോലും അവൾ അത് തുറന്നു പറയില്ല. കാരണം സ്വന്തം നില എന്താണെന്നവൾക്ക് നന്നായി അറിയാം. ആ കുട്ടി മൗനമായ് നിന്നെ സ്നേഹിക്കുക മാത്രമേ ചെയ്യുവാരുന്നുള്ളൂ…

ഉം… രൂപേഷ് വീണ്ടും മൂളി…

എടാ… നിനക്ക് ആ കുട്ടിയെ വിവാഹം ചെയ്തു കൂടെ ? നല്ലൊരു മനസ്സ് അവളിൽ ഉണ്ട്.ആ യോഗ്യത മാത്രം നോക്കിയാൽ മതി.

രൂപേഷ് അവനെ നോക്കി.

നീ എന്നെ ഓർക്കണ്ട. എനിക്ക് ആ കുട്ടിയോട് സ്നേഹം തോന്നി എന്നുള്ളത് ശരിയാണ്. പക്ഷെ നിന്നിൽ അഭയം തിരഞ്ഞ്, നിന്നിൽ വീണ് കരയുന്ന അവളെ കണ്ടപ്പോൾ മുതൽ ആ ഇഷ്ട്ടം മാഞ്ഞു പോയെടാ..ഈ ഭൂമിയിൽ എന്റെ സുഹൃത്തിനെ ഏല്പിക്കാൻ പറ്റിയ ഏറ്റവും നല്ല കൈകൾ അവളുടേതാണ്. നീ എപ്പോഴും പറയാറില്ലെ നീ അനാഥനാണെന്ന്. അവൾക്ക് എല്ലാമാകാൻ കഴിയും. ഒരേ സമയം നിന്റെ ഭാര്യയും, പ്രണയിനിയും, കൂട്ടുകാരിയും. നിന്റെ സങ്കടങ്ങളേറ്റ് വാങ്ങാൻ ഒരമ്മ മനസ്സ് പോലും അവളിൽ ഉണ്ട്.നീ അവളെ കൂടെ കൂട്ടണം.

എടാ… രൂപേഷ് അവന്റെ കൈകളിൽ പിടിച്ചു.

നീ എന്നെ ഓർക്കണ്ട. എനിക്ക് ചേരുന്ന ഒരാൾ തീർച്ചയായും എന്നിലേക്കേത്തും.ശ്രീജിത്ത്‌ പറഞ്ഞു.

നിനക്ക് തെല്ലും വേദന തോന്നുന്നില്ലേ? രൂപേഷ് ചോദിച്ചു.

ഇല്ല. പകരം,ഇപ്പോൾ  ഒരു സമാധാനം തോന്നുന്നു. അല്ലെങ്കിൽ തന്നെ നിന്നോളം പ്രിയപ്പെട്ടതായി എനിക്ക് മറ്റെന്തെങ്കിലും ഉണ്ടോടാ…

രൂപേഷ് അവനെ മുറുകെ പുണർന്നു.

***************

മൂന്ന് വർഷങ്ങൾ  അതിവേഗം കടന്നു പോയി.

ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും കണ്ടെത്തിയ ആവണി ആയിരുന്നു അയാളുടെ പങ്കാളി.

ഒരിക്കൽ കൂടെ ശ്രെയയെ വിശ്വസിക്കാൻ അയാൾക്ക് ഭയമായിരുന്നു. വീണ്ടും അവളുടെ സ്വഭാവം മാറില്ലെന്നാരറിഞ്ഞു.

അതേ… ശ്രീ… മോളെ ഒന്ന് എടുത്തേ. ഞാനീ സാരീ ഒന്ന് ഉടുക്കട്ടെ.

ശ്രീജിത്ത്‌ മുറിയിലേക്ക് കടന്നു വന്നു. എന്റെ ആവണി..നിനക്ക് ഈ സാരിയൊക്കെ വലിച്ചു വാരി ഉടുക്കേണ്ട കാര്യമുണ്ടോ?? കുഞ്ഞിനെ എടുത്തു കൊണ്ട് അയാൾ ചോദിച്ചു.

സാരി വേണ്ടേ..?

വേണ്ടന്നെ…

പിന്നെ എന്താ ഇടേണ്ടത്?

ഒന്നും ഇടണ്ട…

അയ്യേ… ഈ… ശ്രീക്ക് ഒരു നാണോം ഇല്ല…

പാല്ലില്ലാത്ത മോണ കാട്ടി  അയാളുടെ കൈയിലിരുന്ന കുഞ്ഞ് വായ തുറന്നു ചിരിച്ചു.

ഏതെങ്കിലും ഡ്രസ്സ്‌ ഇടെടി പെണ്ണേ, എന്നിട്ട് ഇറങ്ങ്.

ഇത്ര ധൃതി വയ്ക്കാതെ പൊന്നേ..ഞാനിതാ പെട്ടന്ന് റെഡി ആകാം.

രൂപേഷിന്റെ ഭാര്യ മീനാക്ഷിക്ക് ഗവണ്മെന്റ് ജോലി കിട്ടിയതിന്റെ പാർട്ടിയാണ്.
അതിനായി ഹൈറേഞ്ചിലേക്കുള്ള യാത്രക്കായി ഒരുങ്ങുകയാണ് അവർ…

ശ്രീജിത്തും, അയാളുടെ ഭാര്യ ആവണിയും, ഒരു വയസ്സുകാരി ആമിക്കുട്ടിയും.

അവരുടെ വാഹനം നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്നു.

തെളിഞ്ഞ നീലാകാശത്തിലൂടെ  പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങൾ ഒഴുകി നീങ്ങുന്നുണ്ട്…

താഴെ… ഒരിടത്ത് കുളിരിൽ മുങ്ങി രണ്ട് ദിവസങ്ങളെ ആഘോഷമാക്കാൻ
പ്രിയപ്പെട്ടവനും കുടുംബവും എത്തുന്നതും കാത്ത് രൂപേഷ് ഇരിക്കുകയാണ്. കൂടെ,അവൻ കൈ പിടിച്ചു കൂടെ കൂട്ടിയ അവന്റെ മീനാക്ഷിയും….

ശുഭം