മാലയോഗം
എഴുത്ത്: ദേവാംശി ദേവാ
===================
“ശ്രുതി എന്നോട് ക്ഷമിക്കണം…ഞാൻ തന്നോട് ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് എനിക്ക് അറിയാം…പക്ഷെ ഇത് നമ്മുടെ ജീവിതമാണ്…അതിൽ തെറ്റ് പറ്റരുത്… ഇതെന്റെ ശരിയാണ്…വീണ്ടും ഞാൻ തന്നോട് മാപ്പ് ചോദിക്കുവാണ്…”
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ സാജൻ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ ആരൊക്കെയോ എന്റെ ചുറ്റും കൂടി..
“നാ, ശം പിടിച്ചവൾ, എ, രണം കെട്ടവൾ, ഭാഗ്യദോശി..” എന്നൊക്കെയുള്ള വാക്കുകൾ എന്റെ ചുറ്റിലും ഉയർന്നു കേട്ടു….
അച്ഛൻ ദേഷ്യം കൊണ്ടും വിഷമം കൊണ്ടും ചുമന്ന കണ്ണുകൾ കൊണ്ട് എന്നെ തുറിച്ചു നോക്കി..അമ്മ എന്തൊക്കെയോ പതം പറഞ്ഞു എന്റെ കൈയ്യിലും പുറത്തുമൊക്കെ തല്ലുന്നുണ്ടായിരുന്നു..
പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..എന്റെ കണ്ണുകൾ അവനിലായിരുന്നു..
മണ്ഡപത്തിന്റെ ഏറ്റവും പുറകിൽ എന്നെ തന്നെ നോക്കി നിൽക്കുന്നവൻ.
പത്താം ക്ലാസ് വരെ കൂടെ പഠിച്ചവൻ..വിനു…
അവന്റെ കണ്ണുകളിൽ ഇപ്പോൾ സന്തോഷമാണോ…
ഇല്ല… ഒരിക്കലും ഇല്ല..എന്റെ വിഷമത്തിൽ അവനൊരിക്കലും സന്തോഷിക്കാൻ കഴിയില്ല..
“നിങ്ങൾക്ക് സമ്മതമാണെങ്കിൽ സാജന്റെ അനിയൻ ശ്രുതിയെ വിവാഹം കഴിക്കും.”
സാജന്റെ അച്ഛൻ അത് പറയുമ്പോൾ പൂർണ സമ്മതത്തോടെ എന്റെ അച്ഛനും അമ്മയും സമ്മതിച്ചു..ഞാൻ സജീവിനെയൊന്നു നോക്കി..അല്പം മുൻപ് വരെ സ്നേഹത്തോടെ നോക്കിയ കണ്ണുകളിൽ ഇപ്പോൾ എന്നെ കൊ, ല്ലാനുള്ള ദേഷ്യമുണ്ടോ…
“വേണ്ട…എനിക്കീ വിവാഹം വേണ്ട..” ഞാൻ പറഞ്ഞതും ദേഷ്യത്തോടെ എല്ലാവരും എന്നെ നോക്കി..
“അത് നീയാണോ തീരുമാനിക്കുന്നത്..ഞങ്ങൾ പറയും.. നീയത് അനുസരിച്ചാൽ മതി.” അച്ഛൻ മുന്നോട്ട് വന്നു…
“ഇത് എന്റെ ജീവിതമാണ്…ഞാൻ തീരുമാനം എടുക്കും..”
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ വീടിനുമുന്നിൽ കെട്ടിയ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഞാനെന്റെ സ്വന്തം മുറിയിലേക്ക് നടന്നു..
“പെൺകുട്ടികൾക്ക് ഇത്രയും അഹങ്കാരം പാടില്ല..” പുറകിൽ സാജന്റെ അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു..
വാതിൽ അടച്ച് ഇരു ചെവിളും പൊത്തി ഞാൻ കട്ടിലിലേക്കിരുന്നു…പതിയെ പതിയെ ശബ്ദങ്ങൾ നിലച്ചു…
എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു…കല്യാണ പട്ടിലും ആഭരണങ്ങളിലും ഞാൻ കുറച്ചുകൂടി സുന്ദരി ആയത് പോലെ..അതോർക്കേ സ്വയം പുച്ഛമാണ് തോന്നിയത്.
പതിനെട്ടാമത്തെ പിറന്നാളിന്റെ അന്ന് അമ്പലത്തിന്റെ മുന്നിൽ വെച്ചാണ് വിനു എന്നെ ഇഷ്ടമാണെന്ന് പറയുന്നത്.
അമ്മ മാത്രമേ വിനുവിനുള്ളു..താഴ്ന്ന ജാതികാരൻ..പത്തിൽ തോറ്റ് പഠിത്തം നിർത്തി കൂലി പണിക്ക് പോകുന്നവൻ..
മറുപടിയൊന്നും പറഞ്ഞില്ല..പേടിയോടെ വീട്ടിലേക്കോടി…വീട്ടിൽ എത്തും മുൻപേ എല്ലാം കണ്ടു നിന്ന അയല്പക്കത്തെ ചേച്ചി കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് അമ്മയെ അറിയിച്ചു…വീട്ടിലേക്ക് കയറിയതും അമ്മയുടെ വക മുഖമടച്ചുള്ള അടിയായിരുന്നു കിട്ടിയത്.
“കണ്ട കീഴ്ജാതിക്കാരനെ പ്രേമിച്ച് കുടുംബത്തിന്റെ മാനം കളയോടി നീ…ഇനി ഈ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകരുത്..”
എനിക്ക് പറയാനുള്ളതൊന്നും ആരും കേട്ടില്ല.. വിവാഹാലോചനകൾ വന്നു തുടങ്ങി..
ഒരു ഗൾഫുകാരനുമായി വിവാഹം ഉറപ്പിച്ചു…അയാളുടെ അമ്മയും സഹോദരിയും വന്ന് കണ്ട് നിശ്ചയത്തിനുള്ള തീയതിയും കുറിച്ചു. നിശ്ചയത്തിന് ഒരാഴചമുൻപാണ് അയാൾ എന്നെ കാണാൻ വന്നത്..അന്ന് എന്റെ കൂടെ അമ്മായിയുടെ മോളും ഉണ്ടായിരുന്നു…
അയാൾ തിരികെ പോയി കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്കൊരു ഫോൺ വന്നു..അയാൾക്ക് എന്നെയല്ല അവളെയാണ് വിവാഹം കഴിക്കാൻ ഇഷ്ടമെന്ന്..
അമ്മായിയും അവളും സന്തോഷത്തോടെ സമ്മതിച്ചു…എല്ലാവരുടെയും മുന്നിലും തെറ്റ് ചെയ്യാതെ ഞാൻ കുറ്റക്കാരിയായി..വിനുവിനെ മനസ്സിൽ വെച്ച് ഞാൻ അയാളോട് വെറുപ്പ് കാണിച്ചുവത്രേ..
ഒരാഴ്ച കഴിയും മുൻപേ അടുത്ത ആലോചന വന്നു..ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ..ആർഭാടമായി വിവാഹ നിശ്ചയവും കഴിഞ്ഞു..
എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾക്ക് രണ്ട് ആക്സിഡന്റുകൾ പറ്റി…
അത് എന്റെ ദോഷമാണെന്ന് പറഞ്ഞ് അവർ വിവാഹത്തിൽ നിന്നും പിന്മാറി..
അമിത മ, ദ്യപാനിയായ അയാൾ മറ്റൊരു വിവാഹം കഴിക്കുകയും ആ കുട്ടിയുമായി ബൈക്കിൽ പോകുമ്പോൾ ആക്സിഡന്റായി തൽക്ഷണം മരിക്കുകയും ചെയ്തു….
“നിന്റെ കണ്ണ് കിട്ടിയതാണോടി അവന്..”
അമ്മയുടെ ചോദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്..ഒന്നും മിണ്ടാൻ പോയില്ല…
മൂന്നാമത് വന്നതായിരുന്നു സജന്റെ ആലോചന…സാജൻ പാവം ആയിരുന്നു…പഠിക്കുന്ന കാലം മുതൽ ഒരു ക്രിസ്ത്യാനി കുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു..വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അവളുടെ അച്ഛനും അമ്മയും ആ, ത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തി..ആ കുട്ടി സാജനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി…
“ശ്രുതി….അവളെ മറക്കാനും തന്നെ സ്നേഹിക്കാനും എനിക്ക് കുറച്ച് സമയം തരണം…”
സാജന്റെ വാക്കുകൾ കേട്ടപ്പോൾ സാജനോട് തോന്നിയത് സ്നേഹം തന്നെയാണ്..
പക്ഷെ താലികെട്ടിന് കുറച്ചു മുൻപ് ആ കുട്ടി സാജനെ തേടി വന്നു…അവളെ ഉപേക്ഷിക്കാൻ സാജന് കഴിയുമായിരുന്നില്ല…മറ്റുള്ളവർക്ക് അത് തെറ്റായിരിക്കാം…പക്ഷെ സാജന് അതാണ് ശരി…അതുതന്നെയാണ് ശരി…അവർ ജീവിക്കട്ടെ…
ജനലിനടുത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കി..എല്ലാവരും പോയി മണ്ഡപത്തിലെ തിരക്കൊക്കെ ഒഴിഞ്ഞു. ഒരാൾ മാത്രം പോകാതെ അവിടെ ഇരിക്കുന്നുണ്ട്…വിനു…
വേഗം സാരിയും ആഭരണങ്ങളും അഴിച്ചു മാറ്റി പഴയൊരു ദാവണി എടുത്തുടുത്ത് പുറത്തേക്ക് ഓടി…ഹാളിലും ഉമ്മറത്തും ഇരുന്നവരൊക്കെ എന്റെ പുറകെ വന്നു. വിനുവിനെ കണ്ടതും എല്ലാവരും ദേഷ്യത്തോടെ ഞങ്ങളെ നോക്കി…
“ഓഹോ…അപ്പൊ ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ…”
“ഞാൻ ജീവനോടെ ഉള്ളപ്പോൾ ഇതിനു സമ്മതിക്കില്ല…”
അച്ഛനും അമ്മയും എന്നെ പിടിച്ചു വലിച്ചു..ദേഷ്യത്തോടെ ഞാനവരുടെ കൈ തട്ടിമാറ്റി…
“തൊട്ട് പോകരുത് എന്നെ…ഇതുവരെ നിങ്ങളെ അനുസരിച്ച് മാത്രമേ ഞാൻ ജീവിച്ചിട്ടുള്ളു..എതിർത്ത് ഒന്നും ചെയ്തിട്ടില്ല…എന്നിട്ടും എന്നെ മനസ്സിലാക്കാൻ എന്റെ അച്ഛനും അമ്മക്കും പറ്റിയില്ല…നിങ്ങൾക്ക് എന്നും ഞാൻ ഭാഗ്യദോഷിയാണ്…എരണം കെട്ടവളാണ്…”
വിനുവിന് നേരെ തിരിഞ്ഞു..
“വിനു…ഇന്നുവരെ നിന്നോടൊരു പ്രത്യേക ഇഷ്ടം എനിക്ക് തോന്നിയിട്ടില്ല..നിന്നെ മനസ്സിൽ വെച്ചുകൊണ്ടല്ല ഞാനൊരു വിവാഹത്തിനും സമ്മതിച്ചത്..പക്ഷെ….ഇപ്പൊ നിനക്കെന്നെ സ്വീകരിക്കാൻ പറ്റുമോ…എങ്കിൽ ഹൃദയം നിറഞ്ഞ നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയും..”
നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ അവനെന്നെ കെട്ടിപിടിച്ചു..
അവന്റെ കയ്യും പിടിച്ച് അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു…

